Monday, January 28, 2008

അഭിപ്രായം നിങ്ങള്‍ക്കും പറയാം


കഥ
ആമുഖക്കുറിപ്പ്:-

പ്രിയപ്പെട്ടവരെ, ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്ന് നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ഈ താളുകള്‍ തികച്ചും യാദൃശ്ചിമായിട്ടാണ്‌ എനിക്ക്‌ കിട്ടിയത്‌. ഇതിലെ വരികള്‍ കഥയായിട്ടോ അനുഭവകുറിപ്പായായോ വായിച്ചെടുക്കാം.യുക്തിഭദ്രത കാലത്തിനനുയോജ്യമാണോ എന്ന വിഷമഘട്ടത്തിലാവണം ഈ താളുകളെ ചീന്തിയെറിയാന്‍ കഥാകൃത്ത്‌ തുനിഞ്ഞത്‌. ഇത്തരം ഒരു സാഹചര്യത്തില്‍.... എന്റെ പ്രിയപ്പെട്ട വായനക്കാരാ....
നിന്റെ മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ്‌ കൂടി
തീര്‍ക്കേണ്ടി വരുന്നു.
കഥാബീജത്തിലേക്ക്‌:-
ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും കുപ്പി പകുതി കാലിയുമായിരുന്നു. ദീര്‍ഘസംഭാഷണത്തിനൊടുവില്‍ നിശ്ശബ്ദതയില്‍ എത്തിയവര്‍.

ആ നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിന്റെ പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.ആ മുഖത്തിനുനേരെ കുഞ്ഞിന്റെ ചിരി. ഉറക്കത്തിലും ഉണര്‍വ്വിലും അവളുടെ മുഖത്തിനു നേരെ ചിരിക്കുവാനാണ്‌ അത്‌, അവിടെ തൂക്കിയിട്ടിട്ടുള്ളത്‌.

കാലുകള്‍ കുഴഞ്ഞ്‌, സ്യൂട്ട്കേസ്‌ എറിഞ്ഞ്‌, നെക്ക്‌ ടൈയും ഷൂലേസും അഴിച്ച്‌ അയാള്‍ വീണു, അവള്‍ക്കരുകില്‍. മസ്തിഷ്ക്കത്തിലെ പിരിമുറുക്കം വിട്ടകന്നപ്പോള്‍ അവളോട്‌ പറയുകയായിരുന്നു ആ തണുത്ത രാത്രിയില്‍ സുഹൃത്തിനോട്‌ പകര്‍ന്ന വിവരം. മറുപടി ഉള്ളിലെ വെറുപ്പില്‍ ദഹിപ്പിച്ച നോട്ടമായിരുന്നു. സ്നേഹ നിര്‍ബ്ബദ്ധത്തിനൊടുവില്‍ കുഞ്ഞിന്റെ ചിരിയുടെ ലാളിത്യത്തിലേക്ക്‌ അവളുടെ പാതിയടഞ്ഞ സമ്മതത്തിന്റെ വാതില്‍പാളി. ഭിത്തിയില്‍ പതിച്ചിരുന്ന കുഞ്ഞിന്റെ ചിരിതൂകിയ ഫോട്ടോയിലേക്ക്‌ അയാള്‍ നിസ്സഹായതയോടെ നോക്കി. ആര്‍ക്ക്‌ മുന്നിലും തുറന്നു പറയാന്‍ കഴിയാത്ത വേവലാതിക്കുള്ളില്‍ അയാളും സുഹൃത്തും കുരുങ്ങി വലിഞ്ഞു.
ഒടുവില്‍ മൗനത്തിന്റെ സമ്മതത്താല്‍ പിരിഞ്ഞ രാത്രി. അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിന്റെ പകലിലേക്ക്‌ പിഴുതുനട്ടു.
സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു. കാഴ്ചകള്‍ മറച്ചുകൊണ്ട്‌ മണല്‍ക്കാറ്റ്‌ വീശി, ഒന്നു നോക്കാതെ, യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി.അയാള്‍ മനസ്സിന്റെ ഭയങ്ങള്‍ക്ക്‌ മേലെ അവളെ ചേര്‍ത്തണച്ചു, സുഹൃത്തിന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിന്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു. അതുമറച്ച്‌, അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി.

വീണ്ടും, ഡോക്ടര്‍.റിസല്‍ട്ട്‌.സന്തോഷം. അയാള്‍ താരാട്ടു പാട്ടുകള്‍ കാണാതെ പഠിച്ചു. അവള്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചു ആഹ്ലാദം നിറച്ചു. വര്‍ഷാവസാനം, പിറവി അയാള്‍ സുഹൃത്തിനോടൊപ്പം ആഘോഷിക്കുകയായിരുന്നു. സുഹൃത്ത്‌ നിശബ്ദനായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞ്‌ ഏങ്ങലോടെ... ഗ്ലാസ്‌ താഴെ വീണു ചിതറി. സുഹൃത്തിന്റെ ഭാര്യ ടെസ്റ്റ്‌ റിസല്‍റ്റിലെ ചുവന്ന അക്ഷരങ്ങള്‍ക്ക്‌ മേലെ ഒറ്റപ്പെട്ട്‌ നിന്നു. കുപ്പി വായിലേക്ക്‌ കമഴ്ത്തി മനസ്സിനെ ലഹരിയില്‍ അടക്കി പിടിച്ച്‌ സുഹൃത്ത്‌ ഇപ്പോള്‍ അയാളോട്‌ ചോദിച്ചിരിക്കണം അയാളുടെ മുറിയിലെ ചുവരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രം, അത്‌ ഇനി തന്റെ ഉറക്കറയില്‍ ഭാര്യയുടെ മുഖത്തിനുനേരെ ചിരിക്കുവാനായി.തന്റെയും.

അനുബന്ധം:-
കഥാകൃത്ത്‌ കഥവിട്ട്‌ പോയ കാരണങ്ങളൂടെ ഏകദേശരൂപം വായനക്കാരന്‌ നിരൂപിക്കാന്‍ സാധിച്ചിരിക്കും. ഈ കഥ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ആ കുട്ടിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഥാകൃത്ത്‌ ബാധ്യസ്ഥനാണ്‌, ഈ പൂര്‍ണ്ണത തേടി തന്നെയാവണം അദ്ദേഹം കഥവിട്ട്‌ പോയത്‌.

വാല്‍കഷ്ണം :-
ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്നും ചീന്തിയെറിഞ്ഞ താളുകളാണ്‌ ഇവിടെയാധാരം എന്നു എഴുത്തുകാരന്‍ സാക്ഷ്യയപ്പെടുത്തുന്നു. ഇനിയൊരു പക്ഷെ തന്റെ ഡയറിയിലെ കുറിപ്പുകള്‍ തുടര്‍ന്ന് എഴുതുവാന്‍, ഈ മിത്ത്‌ വായനക്കാരന്റെ അഭിപ്രായ ക്രോഡീകരണത്തിന്‌ വിട്ട്‌ മാറി നില്‍ക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...

ഇത്തരമൊരു സാഹചര്യത്തില്‍ സത്യവിചാരണയ്ക്കായി നമുക്ക്‌ എഴുത്തുകാരനോട്‌ തന്നെ ചോദിച്ചാലോ....

ഇനി ഒരു പക്ഷെ അദ്ദേഹത്തിന്റെ ഉത്തരം ഇതാകുമോ?..

"പറയാനിരിക്കുന്നതാണ്‌ കഥ".

എം.എച്ച്‌.സഹീര്‍.

Tuesday, January 8, 2008

കേരളത്തിന്റെ നവനിര്‍മ്മിതിയും വിദ്യാഭ്യാസവും.

കേരളത്തിന്റെ നവനിര്‍മ്മിതിയും വിദ്യാഭ്യാസവും.

ഡോ. കെ. എന്‍. പണിക്കര്‍



ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസത്തില്‍ കേരളം വലിയ പുരോഗതിയാണ്‌ നേടിയത്‌. പ്രൈമറി, ഹൈ സ്കൂള്‍ തലത്തില്‍ അന്താരാഷ്ട്ര നിലവാരത്തിനടുത്ത്‌ നില്‍ക്കുന്നതും, മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇടക്കുവച്ചുള്ള കൊഴിഞ്ഞു പോക്ക്‌ താരതമ്യേന കുറഞ്ഞതുമായ ഒരു വിദ്യാഭ്യാസ പുരോഗതി സ്വായത്തമാക്കാന്‍ കേരളത്തിന്‌ സാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ ഇത്‌ അകലെയാണ്‌. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ കേരളം ബഹുദൂരം മുന്നേറേണ്ടത്‌ ലോകത്തെന്‍പാടുമുള്ള സാമൂഹിക ശാത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിച്ചുവെങ്കിലും ഗുണത്തിലും, എണ്ണത്തിലും തമ്മിലുള്ള അന്തരം ഏറെയാണ്‌. ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ വലിയ പോരായ്മകളുമാണ്‌ നമ്മുടെ വിദ്യാഭ്യാസം മുന്നോട്ടു പോയത്‌. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അത്യന്തം ശ്രദ്ധ ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്‌. ഒരു വര്‍ഷത്തിന്‌ മുന്‍പ്‌ അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്‌ ഇത്തരമൊരു പശ്ചാത്തലം മനസിലാക്കിയതു കൊണ്ടു കൂടിയാണ്‌. പക്ഷെ ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലം പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന പ്രശ്നങ്ങള്‍ ഗവണ്മെന്റിന്റെ ഈ ശ്രമങ്ങളെ പുറകോട്ടടിച്ചു കൊണ്ടിരിക്കുകയാണ്‌. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ വാണിജ്യവല്‍ക്കരണത്തില്‍ മാത്രം ഇക്കാര്യങ്ങള്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഉദാരവല്‍ക്കരണത്തിന്റെ സ്വാധീനത്തിലകപ്പെട്ട മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത്‌ നിക്ഷേപം നടത്താന്‍ തയ്യാറായി വന്ന സ്വകാര്യ സംരഭകര്‍ക്ക്‌ വേണ്ട സാഹചര്യങ്ങളൊരുക്കി കൊടുക്കുകമൂലം ഈ രംഗത്തെ അവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത്‌ മാത്രമായി ഈ രംഗം ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായി. എന്നിരുന്നാലും, ഇത്‌ പരിമിതപ്പെടുത്താനാവില്ല. മറിച്ച്‌ അത്‌ എല്ലാമേഖലകളിലും വ്യാപിച്ച്‌ കിടക്കുന്നുണ്ട്‌. വ്യത്യസ്ത പേരുകളില്‍ ഈടാക്കുന്ന ഒരു നിശ്ചിത തുക നല്‍കാതെ ഒന്നാം ക്ലാസിലേക്കു വരെ പ്രവേശനം സാധ്യമാകുന്നില്ല എന്ന സ്ഥിതിവിശേഷമാണ്‌ ഇന്നു നിലനില്‍ക്കുന്നത്‌. ഇത്തരം സ്ഥാപനങ്ങള്‍ ഗുണനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന തെറ്റായ ധാരണയിലാണ്‌ പലരും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്‌. ഇ.എം.എസ്‌. നേതൃത്വം കൊടുത്ത ആദ്യ മന്ത്രിസഭ വിദ്യാഭ്യാസ രംഗത്തെ വാണിജ്യതലത്തെക്കുറിച്ചും അതിന്റെ പ്രാത്യാഘാതങ്ങളെക്കുറിച്ചും ഏറെ അവബോധമുള്ള ഒരു സര്‍ക്കാരായിരുന്നു. വിദ്യാഭ്യാസ പരിഷ്കരണത്തിനു വേണ്ടി ജോസഫ്‌ മുണ്ടശ്ശേരി കൊണ്ടുവന്ന വുദ്യാഭ്യാസ ബില്‍ ഇത്തരമൊരു അവബോധത്തിന്റെ പ്രതിഫലനമാണ്‌. സ്വകാര്യ മാനേജ്‌മെന്റുകള്‍ അനുഭവിച്ചുപോന്നിരുന്ന അധികാരങ്ങള്‍ക്കുമേലുള്ള നിയന്ത്രണം എന്ന നിലക്ക്‌ ആ ബില്ല് അന്നത്തെ സാഹചര്യത്തില്‍ എടുത്തു പറയാവുന്ന ഒന്നായിരുന്നു. സ്വാഭാവികമായും ആ ബില്ല് വിദ്യാഭ്യാസ കച്ചവടത്തില്‍ താല്‍പര്യമുണ്ടായിരുന്ന ചിലരുടെ പ്രത്യേകിച്ച്‌ ചില സമുദായ സംഘടനകളുടെ, താല്‍പര്യങ്ങളുമായി പൊരുത്തപ്പെട്ടില്ല. വിദ്യാഭ്യാസരംഗത്തെ ഇത്തരക്കാരുടെ ഉല്‍കണ്ഠ ജാതി മത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വിമോജന സമരത്തിനും അതുവഴി 1956-ല്‍ ആ മന്ത്രി സഭയുടെ പുറത്താകലിനും കാരണമായി. വിദ്യാഭ്യാസരംഗത്തെ ഗുണപരമായ ഏതൊരു മാറ്റത്തെയും തടസപ്പെടുത്തും വിധം ഈ വിഭാഗം ഇന്നും കേരളത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസരംഗത്ത്‌ നീതിയും, വൈശിഷ്ട്യവും ഉറപ്പാക്കുന്നതിനാവശ്യമായ പ്രരംഭ നടപടികള്‍ ഈ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പുതുതായി പാസാക്കിയ വിദ്യാഭ്യാസ നിയമം ഈ രംഗത്തുള്ള ഗവ: നയങ്ങളുടെ ചില സൂചനകളാണ്‌. സാമൂഹിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദരിദ്രവിഭാഗങ്ങളിലുള്ളവര്‍ക്കു കൂടി പ്രവേശനം സാധ്യമാകും വിധത്തില്‍ പ്രത്യേകം സംവരണമേര്‍പ്പെടുത്തിക്കൊണ്ട്‌ നിയമ നിര്‍മാണം നടത്തിയ ഈ സര്‍ക്കാര്‍ അതിന്റെ എല്ലാശ്രമങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്‌. വ്യത്യസ്ത നിരക്കിലുള്ള ഫീസ്‌ ഘടനനിശ്ചയിച്ചു കൊണ്ട്‌ പാവപ്പെട്ടവര്‍ക്കു കൂടി വിദ്യാഭ്യാസം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ്‌ ഗവ. കൈക്കൊള്ളുന്നത്‌. പക്ഷെ ജുഡീഷ്യറിയുടെ ഇടപെടല്‍ മൂലം ഗവണ്മെന്റിന്റെ ഈ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. ഗവണ്മെന്റിന്റെ ഈ രംഗത്തെ ആദര്‍ശ ശുദ്ധി പ്രതിസന്ധികളെ തരണം ചെയ്ത്‌ മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ നിരവധിയാണ്‌. അക്കാദമിക്‌ തലത്തിലുള്ള പ്രവര്‍ത്തനമേഖലയിലെ മുന്നേറ്റം സ്വായത്തമാക്കുവാന്‍ മിക്ക വിഷയങ്ങളിലും കേരളത്തിലെ യൂനിവേര്‍സിറ്റികള്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ വസ്തുത. അറിവിന്റെ പുതിയ മേഖലയുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നഷ്ടപ്പെടുന്നവയെക്കൂടി ഉള്‍ക്കൊള്ളാനാകും വിധം അക്കാദമിക്‌ തലത്തിലും അടിസ്ഥാനമേഖലയിലുമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ക്രമീകരിക്കേണ്ടതുണ്ട്‌. മിക്ക യൂനിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും ഡിപ്പാര്‍ട്‌മെന്റുകള്‍ അധ്യാപനത്തിനായി ഗസ്റ്റ്‌ ലക്ചര്‍മാരെയാണ്‌ ആശ്രയിക്കുന്നത്‌. അധ്യാപകരെ നിയമിക്കുന്നതിലും, കാലാകാലങ്ങളില്‍ അവര്‍ക്ക്‌ നല്‍കേണ്ട നേതൃത്വവും നിര്‍ദ്ദേശങ്ങളും കൈക്കൊള്ളേണ്ടതിലും മരവിപ്പ്‌ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.ഇവ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ മുന്നോട്ട്‌ കൊണ്ടു പോകുന്നതിനാണ്‌ ഈയിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചത്‌. ഇത്‌ ഈ മേഖലയിലെ ശ്രദ്ധാര്‍ഹമായ ഒരു ചുവടു വെപ്പാണ്‌.വിദ്യാഭ്യാസത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നതാണ്‌.വിശേഷിച്ച്‌ ഉള്ളടക്കം അദ്ധ്യാപനരീതി മൂല്യനിര്‍ണയം എന്നീ കാര്യങ്ങളില്‍ ശരിയായ അവബോധം ഇക്കാര്യത്തില്‍ അനിവാര്യമാണ്‌. ഈ ഗവെണ്മെണ്ടില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്‌.